Pravasimalayaly

അങ്ങനെ പ്രസംഗിച്ചിട്ടില്ല;  പറഞ്ഞത് ശബരിമലയെ കുറിച്ച്; വിശദീകരണവുമായി സുരേഷ് ഗോപി

കൊച്ചി: തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗത്തില്‍ വിശദീകരണവുമായി നടന്‍ സുരേഷ് ഗോപി. അവിശ്വാസികളുടെ സര്‍വനാശത്തിനായി പ്രാര്‍ഥിക്കുമെന്ന് പ്രസംഗിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത വിഡിയോ ആണ് പ്രചരിപ്പിക്കുന്നത്. ശാപമോക്ഷത്തിന് പ്രാര്‍ഥിക്കുമെന്നാണ് പറഞ്ഞത്. അവിശ്വാസികളോട് അനാദരമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നത് വിഷലിപ്ത ആഗ്രഹമുള്ളവരാണെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

‘അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിക്കുകയായിരുന്നു’- സുരേഷ് ഗോപി പറഞ്ഞു. 

‘ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ഥിക്കും. ശബരിമലയില്‍ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശ്യം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല’- സുരേഷ് ഗോപി ഫെയസ്്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

അവിശ്വാസികളോടു തനിക്കു സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ക്കു നേരെ വരുന്നവരുടെ സര്‍വനാശത്തിനു വേണ്ടി പ്രാര്‍ഥിക്കുമെന്നും സുരേഷ് ഗോപി പറയുന്ന വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഡിയോയ്‌ക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version