Pravasimalayaly

അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് കുക്കി സംഘടനകള്‍; മണിപ്പൂരില്‍ പ്രതിഷേധം; ചുരാചന്ദ്പൂരില്‍ സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം

ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി വിഭാഗക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. കുക്കി-സോ സമുദായമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്‍ഐഎയും സിബിഐയും പിടികൂടിയ ഏഴുപേരെയും വിട്ടയക്കണമെന്നാണ് ആവശ്യം. 

പ്രതിഷേധത്തിന്റെ ഭാഗമായി ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ അടച്ചിടലിന് കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തു. അടച്ചിടല്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് സമുദാ നേതാക്കള്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് കുക്കി സമുദായ നേതാക്കളുടെ തീരുമാനം. 

മെയ്തി സമുദായക്കാരുടെ പ്രദേശവുമായിട്ടുള്ള അതിര്‍ത്തി അടയ്ക്കും. സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും, കുടിവെള്ള വിതരണം, വൈദ്യുത, ആശുപത്രി സേവനങ്ങള്‍ തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ അനുവദിക്കുമെന്ന് സമരനേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

മെയ്തി വിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്. നാല് സ്ത്രീകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ചുരാചന്ദ്‌പൂരിൽ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവർ വിദ്യാർത്ഥികളുടെ കൊലയ്ക്ക് പിന്നിലുള്ളവരാണെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. 

Exit mobile version