Pravasimalayaly

ആകാശ് തില്ലങ്കേരി ഉള്‍പെട്ട കേസുകള്‍ പൊലീസ് പരിശോധിക്കുന്നു,കാപ്പ ചുമത്താന്‍ നീക്കം

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി ആകാശ് ഉള്‍പെട്ട കേസുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ ആകാശിനെതിരെ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിത നേതാവിനെതിരെ  ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണെന്നാണ് ആക്ഷേപം. ഫേയ്സ്ബുക്കിലൂടെയാണ് പരാതിക്കാരിയായ ശ്രീലക്ഷ്മിയെ അധിക്ഷേപിക്കുന്നത്. എന്നാല്‍ ഒളിവില്‍ പോയ ആകാശിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പേരാവൂര്‍ ഡിവൈഎസ്പിയുടെ വിശദീകരണം.

എന്നാല്‍ ആകാശിന്റെ പ്രകോപനത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമൂഹമാധ്യമങ്ങളിലൂടെ മറുപടി പറയേണ്ടെന്നും ക്വട്ടേഷന്‍ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാര്‍ട്ടി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് സിപിഎമ്മിനെ വെട്ടിലാക്കി ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേയ്സ്ബുക്കില്‍ പറഞ്ഞ ഒരു കമന്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ സമൂഹമാധ്യങ്ങളിലൂടെ ആകാശ് അധിക്ഷേപിക്കുന്നുവെന്നും പാര്‍ട്ടി ഇടപെടണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂരിലെ ഡിവൈഎഫ്ഐ നേതാക്കള്‍ സിപിഎമ്മിന് പരാതി നല്‍കി. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്നാണ് നേതാക്കളുടെ ആരോപണം.

Exit mobile version