Pravasimalayaly

ആര്‍എസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനം; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി ഡിജിപി ഷേഖ് ദര്‍വേഷ് സഹേബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മുമ്പിലെത്തും.

ഇന്നലെ രാത്രി 8.15 ഓടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് കൈമാറിയത്. പി.വി അന്‍വറിന്റെ പരാതിയിലെയും എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയിലെയും അന്വേഷണ വിവരങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ടില്‍. കൂടിക്കാഴ്ച്ച സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന എഡിജിപിയുടെ വിശദീകരണംഡിജിപി തള്ളി. കൂടിക്കാഴ്ച്ചയില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തല്‍.എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും,മാമി തിരോധാന കേസിലും അജിത്കുമാറിന് പരിക്കില്ല.പക്ഷേ ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന്‍ വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായേക്കും.

Exit mobile version