Pravasimalayaly

‘എ ഐ ക്യാമറ രണ്ടാം എസ്എന്‍സി ലാവ്‌ലിന്‍’; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍; ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഏഴ് ചോദ്യങ്ങള്‍:

  1. എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാരാര്‍ നല്‍കിയത് എന്തുകൊണ്ട്?
  2. കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം ‘data security, data integrity, configuration of the equipment, facility management ‘ അടങ്ങുന്ന സുപ്രധാനമായ പ്രവര്‍ത്തികള്‍ ഉപകരാറായി നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥകള്‍ക്ക് വിപരീതമായി എസ് ആര്‍ ഐ ടി ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ട്?
  3. എസ് ആര്‍ ഐ ടി എലിനു കരാര്‍ ലഭിക്കാന്‍ കാര്‍ട്ടെല്‍ ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
  4. ഏപ്രില്‍ 12 ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകളില്‍ നിന്നും കരാര്‍ നേടിയ കമ്പനിയുടെ വിവരങ്ങള്‍ മറച്ചു വച്ചതു എന്തുകൊണ്ട്?
  5. ഒന്‍പത് കോടി സര്‍വീസ് ഫീസിനത്തില്‍( കമ്മീഷന്‍ ) നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
  6. സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാല്‍ കരാര്‍ നേടിയെടുക്കുന്ന ഘട്ടത്തില്‍ എസ് ആര്‍ ഐ ടി ടെക്‌നോപാര്‍ക്കിലെയും, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നോ ?
  7. കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം കണ്‍ട്രോള്‍ റൂം അടക്കമുള്ള ജോലികള്‍ക്കാണ് എസ് ആര്‍ എല്‍ ടി ക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നിരിക്കെ മൈന്റെനസിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?
Exit mobile version