ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍കിങ്‌സിന്; ഇത് മൂന്നാം തവണ

0
35

 

മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍. ക്രിക്കറ്റ് പതിനൊന്നാം സീസണിലെ ജേതാക്കളായി. 57 പന്തില്‍ എട്ട് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 117 റണ്ണെടുത്ത ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണാണു സൂപ്പര്‍ കിങ്‌സിന് മൂന്നാം ഐ.പി.എല്‍. കിരീടം നേടി ക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റിന് 178 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് 18.3 ഓവറില്‍ വിജയലക്ഷ്യം കടന്നു. അമ്ബാട്ടി റായിഡു 19 പന്തില്‍ 17 റണ്ണുമായി വാട്‌സണിനൊപ്പംനിന്നു. വാട്‌സണ്‍ ഇന്നലെ കുറിച്ചത് ഐ.പി.എല്ലില്‍ പിന്തുടര്‍ന്നു നേടുന്ന ആദ്യ സെഞ്ചുറിയും ഫൈനലിലെ രണ്ടാമത്തേതുമാണ്. 2010, 2011 സീസണുകളിലെ ജേതാക്കളാണു സൂപ്പര്‍ കിങ്‌സ്. സണ്‍റൈസേഴ്‌സ് 2016 ലാണ് ഐ.പി.എല്‍. കിരീടം നേടിയത്.

പതിനൊന്നാം സീസണിലെ സൂപ്പര്‍ കിങ്‌സിനെതിരേ കളിച്ച നാലു മത്സരങ്ങളിലും തോല്‍വി പിണഞ്ഞ ചരിത്രവുമായാണ് സണ്‍റൈസേഴ്‌സ് മടങ്ങിയത്. ഇന്നലെ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണി സണ്‍ റൈസേഴ്‌സിനെ ബാറ്റിങ്ങിനു വിട്ടു. വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി മഞ്ഞു വീഴ്ചയുണ്ടാകുന്നതു ബൗളിങ് ദുഷ്‌കരമാക്കുമെന്ന ചിന്തയാണു ധോണിയെ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അഞ്ച് പന്തില്‍ അഞ്ച് റണ്ണെടുത്ത ഓപ്പണര്‍ ശ്രീവസ്ത് ഗോസ്വാമിയെ റണ്ണൗട്ടാക്കി ധോണി തന്റെ തീരുമാനം ശരിവച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനും (25 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 26) നായകന്‍ കെയ്ന്‍ വില്യംസണും (36 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 47) സ്‌കോറിങിനു ജീവന്‍ നല്‍കി.

Chennai Super Kings

@ChennaiIPL

Everywhere we go! We are the Chennai Boys and we are the !

ധവാനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയപ്പോള്‍ വില്യംസണിന്റെ കരണ്‍ ശര്‍മയുടെ പന്തില്‍ ധോണി സ്റ്റമ്ബ് ചെയ്തു. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും (15 പന്തില്‍ 23) യൂസഫ് പഠാനും (25 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 45) വെടിക്കെട്ടായതോടെ സ്‌കോര്‍ 150 കടന്നു. കാര്‍ലോസ് ബ്രാത്‌വെയ്റ്റ് അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 11 പന്തില്‍ മൂന്ന് സിക്‌സറടക്കം 21 റണ്ണുമായാണു ബ്രാത്‌വെയ്റ്റ് മടങ്ങിയത്.

ചെന്നൈയ്ക്കു വേണ്ടി ലുങ്കി എന്‍ഗിഡി, ശാര്‍ദൂല്‍ ഠാക്കൂര്‍, കരണ്‍ ശര്‍മ, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. 179 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ സൂപ്പര്‍ കിങ്‌സിന് ഫാഫ് ഡു പ്ലെസിസിനെ (11 പന്തില്‍ 10) ആദ്യമേ നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ താരത്തെ സന്ദീപ് ശര്‍മ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. വാട്‌സണും ജഡേജയും (24 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 32) ചേര്‍ന്ന് സണ്‍റൈസേഴ്‌സിന്റെ ബൗളര്‍മാരെ തകര്‍ത്തു. 33 പന്തിലാണു വാട്‌സണ്‍ അര്‍ധ സെഞ്ച്വറി കടന്നത്. 52 പന്തുകളിലാണു വാട്‌സണ്‍ സെഞ്ച്വറി കണ്ടെത്തിയത്. വാട്‌സണും ജഡേജയും ചേര്‍ന്ന് 52 പന്തില്‍ 100 റണ്ണെടുത്തു.

ബ്രാത്‌വെയ്റ്റിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ജഡേജയെ വിക്കറ്റ് കീപ്പര്‍ ശ്രീവസ്ത് ഗോസ്വാമി കൈയിലൊതുക്കി. രണ്ടാം ക്വാളിഫയറില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ നിറംമങ്ങിയതു സണ്‍റൈസേഴ്‌സിനു തിരിച്ചടിയായി. നാല് ഓവര്‍ എറിഞ്ഞ റാഷിദ് 25 റണ്‍ വഴങ്ങി.

Leave a Reply