Pravasimalayaly

ഒരു ദിവസം 5 കോവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്ന് രാവിലെ മരിച്ച ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവിന് കൊവിഡ് സ്ഥിരീകരിച്ചു. 63 വയസായിരുന്നു. ക്യാൻസർ രോഗി ആയിരുന്ന ബീവാത്തുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി.

ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം സ്വദേശികളും ഇന്ന് മരിച്ചു. കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു ഇവർ. തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി ആണ് മരിച്ച രണ്ടാമത്തെയാൾ. കാര്യമായ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു. മകളടക്കം 7 ബന്ധുക്കൾ രോഗബാധിതരാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മറ്റൊരാൾ. ഇന്നലെ രാവിലെ ഇവർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകൻ്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്രുത പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60) ആണ് നാലാമത്തെയാണ്. ഇയാളുടെ സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴയിലേക്ക് അയച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് സദാനന്ദൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. സദാനന്ദന് അർബുദം അടക്കമുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്കുള്ള ദ്രുത പരിശോധനയിലാണ് ഇയാൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Exit mobile version