Pravasimalayaly

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം: നാളെ എഫഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണത്തില്‍ നാളെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഒപ്പം കത്തോലിക്കാ സഭയിലെ പരാതികളും അന്വേഷിക്കും. ജലന്ധര്‍ ബിഷപ്പ് നല്‍കിയ പരാതിയും കന്യാസ്ത്രീ നല്‍കിയ പരാതിയിലും അന്വേഷണം നടത്തുമെന്ന് ഡിജിപി പറഞ്ഞു

അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി കന്യാസ്ത്രീ അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ലൈംഗീക പീഡന പരാതി നേരത്തെ സഭാനേതൃത്വത്തിന് നല്‍കിയിരുന്നുവെന്ന് ആറുമണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കന്യാസ്ത്രീ ആവര്‍ത്തിച്ചു. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചു.

അതേസമയം പീഡന ആരോപണത്തില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുമെന്ന് കുറവിലങ്ങാട് ഡിവൈഎസ്പി കെ.സുഭാഷ് വ്യക്തമാക്കി. ചോദ്യം ചെയ്യാനായി അന്വേഷണസംഘം ജലന്ദറിലേക്ക് പോകുമെന്നും അദ്ദേഹം  പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ബിഷപ്പിനെതിരായ ലൈംഗീക പീഡന ആരോപണത്തില്‍  ഉറച്ചുനില്‍ക്കുകയാണെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. പീഡനം സ്ഥിരീകരിക്കുന്നതിനായി കന്യാസ്ത്രീയെ വിശദ പരിശോധനയ്ക്ക് വിധേയനാക്കാനാണ് തീരുമാനം. 2014 മുതല്‍ 2016 വരെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. അതേസമയം സമൂഹമാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും കന്യാസ്ത്രീ അന്വേഷണസംഘത്തിന് പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version