Pravasimalayaly

കക്ഷി നേതാക്കളുടെ യോഗവും അലസി, സഭയില്‍ ഇന്നും ബഹളം; ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം:  എംഎല്‍എമാരെ മര്‍ദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സഭാ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ, സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. 

സഭ ചേര്‍ന്ന ഉടനെ തന്നെ പ്രതിപക്ഷ ബഹളം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്നും തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നിരാകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം ലംഘിക്കുന്നുവെന്നും സഭ ടിവി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സഭയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷം ഇന്നലെ സമാന്തര സഭ ചേര്‍ന്നത് തെറ്റെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 

നേരത്തെ, പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കുന്നതിന് സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം തീരുമാനമാകാതെയാണ് പിരിഞ്ഞത്. തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നിരാകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്നും യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗം പ്രതിപക്ഷ – ഭരണപക്ഷ വാക്കേറ്റത്തിനാണ് വേദിയായത്. തുടര്‍ന്ന് സ്പീക്കറുടെ റൂളിങ്ങിന് വിട്ട് യോഗം ധാരണയാവാതെ പിരിയുകയായിരുന്നു.  ഇതിന് പിന്നാലെയായിരുന്നു സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

Exit mobile version