Pravasimalayaly

കനത്ത നാശം വിതച്ച് ‘ബിപോർജോയ്’- 940 ഗ്രാമങ്ങളിൽ വൈദ്യുതി പൂർണമായി നിലച്ചു, മരങ്ങൾ കടപുഴകി

അഹമ്മദാബാദ്: ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. 940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇവ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. 

രണ്ട് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. നിരവധി മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും കടപുഴകി. ഒട്ടേറെ വളർത്തു മൃഗങ്ങളും ചത്തു. 

മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു.

മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി.

ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ളത്. എട്ടു തീരദേശജില്ലകളില്‍ നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. കാറ്റിന്റെ വേഗം നിലവിൽ മണിക്കൂറിൽ 100 കിലോമിറ്റായി മാറി. കാറ്റ് നിലവിൽ രാജസ്ഥാൻ ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. രാജസ്ഥാനിൽ മഴ മുന്നറിയിപ്പുണ്ട്. 

ചുഴലിക്കാറ്റ് കരതൊട്ടതിനു പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നിരുന്നു. ഗാന്ധിനഗറിലായിരുന്നു യോഗം. 

ഇന്നലെ രാത്രിയോടെ ബിപോർജോയ് കച്ച്, സൗരാഷ്ട്ര മേഖലകളിലാണ് കരതൊട്ടത്. കാറ്റ് അർധ രാത്രി വരെ തുടർന്നു. അർധ രാത്രിയോടെ കാറ്റ് പൂർണമായി കരയ്ക്ക് മീതെ എത്തി. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളിൽ കാറ്റിന്റെ വേഗം 115-125 കിലോമീറ്ററായിരുന്നു.

Exit mobile version