Pravasimalayaly

കരുവന്നൂര്‍: ജില്‍സ് തട്ടിയത് അഞ്ചു കോടി ആറു ലക്ഷം രൂപ; ഒരേ ഭൂമി കാണിച്ച് നിരവധി ലോണുകള്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡി അറസ്റ്റു ചെയ്ത ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സ് അഞ്ചു കോടി ആറു ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് അന്വേഷണ സംഘം. ബാങ്കിലെ സി ക്ലാസ് മെമ്പര്‍ഷിപ്പുള്ള മൂന്നുപേരുടെ പേരില്‍ 50 ലക്ഷം രൂപ വീതം ലോണ്‍ എടുത്തു. ഭാര്യയുടേയും അച്ഛന്റേയും മറ്റു നാലുപേരുടെയും പേരിലും ഒരേ ഭൂമി കാണിച്ചു കൊണ്ട് ജില്‍സ് വായ്പ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട് 

2011 മുതലാണ് ജില്‍സ് ലോണ്‍ തട്ടിപ്പ് തുടങ്ങിയത്. പലിശ അടക്കം അഞ്ചു കോടി ആറു ലക്ഷം രൂപ തിരിച്ചടക്കാനുണ്ട്. ആദ്യമെടുത്ത ഒന്നരക്കോടിയുടെ  ലോണില്‍ 47 ലക്ഷത്തോളം രൂപ ഇയാള്‍ തിരിച്ചടച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വീണ്ടും വായ്പ എടുക്കുന്നത്.  കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ബാങ്കിലെ മുന്‍ അക്കൗണ്‍ന്റായ പി എ ജില്‍സ് പ്രതിയായിരുന്നു. 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷനെയും ബാങ്ക് മുൻ ജീവനക്കാരൻ ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. ഇഡി നൽകിയ അപേക്ഷ, കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്. 

Exit mobile version