Pravasimalayaly

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന് സുപീം കോടതി പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ വാദത്തോട് യോജിക്കുകയായിരുന്നു. എന്നാല്‍ എംഎല്‍എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ബിജെപി കോടതിയില്‍ വാദിച്ചു. ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.

വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടൈം സ്പീക്കര്‍ തീരുമാനിക്കും. വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുത്. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ട വരും. എന്നീകാര്യങ്ങള്‍ പ്രത്യേകമായി സുപ്രീംകോടതി എടുത്തു പറഞ്ഞു. യാതൊരു തരത്തിലുമുള്ള കുതിരകച്ചവടം നടക്കരുതെന്ന കരുതലെടുക്കാന്‍ ഇതിലൂടെ കഴിയും.

ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാകാമെന്ന ഗവർണറുടെ നിർദേശവും റദ്ദാക്കി. എംഎല്‍എമാര്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതിയിൽ നൽകിയ യെദ്യൂ രപ്പയുടെ കത്തിൽ എംഎൽഎമാരുടെ പേരില്ല. കോൺഗ്രസ് – ജനതാദൾ സഖ്യം നൽകിയ കത്തിൽ പേരുകള്‍ പരാമർശിച്ചിട്ടുണ്ട്. ബിജെപിയുടെ കത്തുകളിൽ വലിയ ഒറ്റകക്ഷിയെന്നും പുറമേ നിന്ന് പിന്തുണയുണ്ടെന്നാണു കത്തിൽ പറഞ്ഞിരിക്കുന്നത്.

ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് – ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദിക്കുന്നു.

Exit mobile version