Pravasimalayaly

കാണാതായവരെ കണ്ടെത്താൻ ഊർജിത ശ്രമം; ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ

ദുരന്തത്തിന്റെ പതിനൊന്നാം നാൾ വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചിൽ. ദുരന്തത്തെ അതി ജീവിച്ചവരെ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനകീയ തിരച്ചിൽ നടക്കുക. രാവിലെ എട്ടുമണി മുതൽ 11 മണി വരെയാണ് ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മട്ടം പ്രദേശങ്ങളിൽ തിരച്ചിൽ നടക്കുക .
ഫയർഫോഴ്സും എൻഡിആർഎഫും സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ ഒപ്പം ചേരും.

ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടടുത്ത ദിവസം മുതൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ സൈന്യം ഇന്നലെ മടങ്ങിയിരുന്നു. പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ തിരച്ചിലിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രാവിലെ ക്യാമ്പുകളിൽ നിന്ന് ബസ് മാർഗം ആയിരിക്കും ഇവരെ ദുരന്ത ഭൂമിയിലേക്ക് എത്തിക്കുക .

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന നാളെ കർശന നിയന്ത്രണങ്ങളാണ് വയനാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.20 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്തും. ദുരന്തഭൂമി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തും. വൈകിട്ട് 3.45 ന് കണ്ണൂരില്‍ നിന്നു ഡല്‍ഹിക്കു മടങ്ങും.

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി.

Exit mobile version