Pravasimalayaly

കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍; ‘നടന്നത് വന്‍ തട്ടിപ്പ്’, പ്രതിഷേധം

കാനഡയില്‍ നാടുകടത്തല്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. 

‘ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായത്- ഇന്ത്യയില്‍ നിന്നുള്ള  ലവ്പ്രീത് സിങ്ങ് പറഞ്ഞു. 

പല വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ ലെറ്ററുകള്‍ ലഭിച്ച കോളജുകളിലല്ല പ്രവേശനം നേടാനായതെന്ന് പഞ്ചാബില്‍ നിന്നുള്ള ചമ്‌നദീപ് സിങ്ങ് പറയുന്നത്. കോളജുകളില്‍ സീറ്റ് നിറഞ്ഞെന്നു പറഞ്ഞ് ഏജന്റുമാര്‍ തന്നെ മറ്റു കോളജുകളില്‍  പ്രവേശനം നല്‍കുകയായിരുന്നെന്നും ആക്ഷേപങ്ങളുണ്ട്.

Exit mobile version