Pravasimalayaly

കിഫ്ബി നിയമനത്തട്ടിപ്പ്: 10 ലക്ഷം രൂപ തട്ടി; വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി; അഖില്‍ സജീവും യുവമോര്‍ച്ച നേതാവും പ്രതികള്‍; എഫ്‌ഐആര്‍

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനയെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍. 10 ലക്ഷം രൂപ തട്ടാന്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.

ഒരു ലക്ഷം രൂപ കോഴ വാങ്ങിയത് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസ് ആണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്റ് ആയി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. 

2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിലായാണ് കബളിപ്പിച്ചത്. അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ സി ആര്‍ രാജേഷാണ്. നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പണം കൈപ്പറ്റിയിട്ടുണ്ട്. 

സംഭവത്തില്‍ വന്‍ ആസൂത്രണമാണ് നടന്നത്. 2022 മാര്‍ച്ചാ മാസത്തില്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി. 24 ന് അഖില്‍ സജീവ് പറഞ്ഞതുപ്രകാരം തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തി. അഖില്‍ സജീവിന്റെ നിര്‍ദേശപ്രകാരം ഒരാളെ കണ്ടപ്പോള്‍, അവിടെ വെച്ച് ചില രേഖകളില്‍ ഒപ്പിടുവിച്ച് ജോലി ലഭിച്ചതായി വിശ്വസിപ്പിച്ച് പറഞ്ഞയച്ചതായും പൊലീസ് വ്യക്തമാക്കുന്നു.

Exit mobile version