Pravasimalayaly

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍,ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം

കോട്ടയം:വയലായ്ക്കു സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത . കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ കൊഴപ്പള്ളിയില്‍ പുലിക്കുന്നമുകളേല്‍ വാടകയ്ക്കു താമസിക്കുന്ന സിനേഷ് (40), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (എഴ്) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മറ്റുള്ളവരെ കൊന്ന ശേഷം സിനോജ് തൂങ്ങി മരിക്കുകയായിരുന്നെന്നാണു പ്രാഥമിക വിവരം. മൂത്തമകന്‍ സൂര്യതേജസിന്റെ മൃതദേഹം കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ്. നിഷയുടെയും ശിവതേജസിന്റെ മൃതദേഹങ്ങള്‍ കട്ടിലിലാണു കിടന്നിരുന്നത്. നിഷയുടെ കഴുത്തിലും കയര്‍ മുറുകിയ പാടുണ്ട്.

ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടി വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാത്രി നടന്ന സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞിട്ടില്ലെന്നണു പൊലീസ് പറയുന്നത്. സിനോജിന്റെ ഭാര്യ നിഷയുടെ മാതാപിതാക്കള്‍ ഇന്നു പുലര്‍ച്ചെ നാലുമണിവരെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ നാലുമണിയോടെ സ്വദേശമായ കട്ടപ്പനയിലേക്ക് മടങ്ങിയിരുന്നു.

ഇതിനു ശേഷമാകാം സംഭവം നടന്നതെന്നാണ് നിഗമനം. സിനോജിന്റെ സുഹൃത്ത് രാവിലെ പല തവണ ഫോണില്‍ വിളിച്ചിട്ടും ആരും കോള്‍ എടുക്കാതെ വന്നതോടെ ഇയാള്‍ നേരിട്ടെത്തി കതകില്‍ മുട്ടിയപ്പോള്‍ ഭിന്നശേഷിക്കാരനായ കുട്ടിയാണു വാതില്‍ തുറന്നത്. അപ്പോഴാണ് മൃതദേഹങ്ങളും കണ്ടെത്തിയത്. കടപ്ലാമറ്റം മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സൂര്യതേജസും ശിവതേജസും.
സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു സിനേഷ്. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണു മരണത്തിനു പിന്നിലെന്നു സംശയിക്കുന്നു. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version