Pravasimalayaly

കോവിഡ് കേസുകൾ ഉയരുന്നു ; ഡൽഹിയിൽ മാസ്ക്ക് നിർബന്ധമാക്കിയേക്കും

രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെത്തെ അപേക്ഷിച്ച് 936 കേസുകളുടെ കുറവുണ്ടായെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് കേസുകളുയരുകയാണ്. നിലവിൽ 11,860 പേരാണ് ചികിത്സയിലുള്ളത്. 

ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും അഞ്ഞൂറ് കടന്നു. 501 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 7.72 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. നോയിഡയിൽ കൊവിഡ് സ്ഥിരീകരിച്ച 65 പേരിൽ 19 പേർ വിദ്യാർത്ഥികളാണ്. 

കൊവിഡ് കൂടിയ സാഹചര്യത്തിൽ ദില്ലിയിൽ മാസ്ക് നിർബന്ധമാക്കുന്നത് പരിഗണനയിലാണ്. നാളെ ചേരുന്ന ദുരന്തനിവാരണ അതോറിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. ദില്ലിയിലെ കേസുകൾ കൂടുന്നതിനാൽ ദില്ലിയോട് ചേർന്നുള്ള ജില്ലകളിൽ യുപി യും ഹരിയാനയും മാസ്ക് കർശനമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും മാസ്ക്ക് നിർബന്ധമില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ദില്ലിയിലെ കേസുകളിൽ കൂടുതലും അതിർത്തി ജില്ലകളിൽ നിന്നായ സാഹചര്യത്തിലാണ് നടപടി.

അതേസമയം,കേരളം പ്രതിദിന കൊവിഡ് (Covid) കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തിൽ പറയുന്നു. 

Exit mobile version