Pravasimalayaly

ജെസ്‌നയുടെ തിരോധാനം: ഇതുവരെ തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ വ്യക്തമായ സൂചന നല്‍കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെങ്കിലും ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ല. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിശദീകരണം.അതേസമയം, കേസില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. കാണാതായ ജെസ്‌നയെ ആരെങ്കിലും അന്യായമായി തടങ്കലില്‍ വെച്ചെന്ന് പറയാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു.

അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250ഓളം പേരെ ചോദ്യം ചെയ്‌തെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 130ലേറെ പേരുടെ മൊഴി രേഖപ്പെടുത്തുകയും ഒരു ലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ജെസ്‌നയെ കണ്ടതായി ലഭിച്ച പല വിവരങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

Exit mobile version