Pravasimalayaly

തൂത്തുക്കുടി കസ്റ്റഡി മരണം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം, പിന്തുണ അറിയിച്ച് സിനിമാലോകവും

തൂത്തുക്കുടി

ലോക്ക് ഡൗൺ കഴിഞ്ഞിട്ടും കുറച്ച് സമയം കൂടി കട തുറന്ന് വെച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട പി ജയരാജ്‌, ബെന്നിക്സ് എന്നിവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. ജനുവരി 23 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ജയരാജിനും മകന്‍ ബെിന്നിക്‌സിനും പരിക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനില്‍ വെച്ചാണെന്ന് ഇരുവരെയും ജയിലില്‍ എത്തിച്ച പോലീസുകാരുടെ വെളിപ്പെടുത്തലുണ്ട്. ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇവരുടെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നു. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന്‍ ജയരാജിനെയും പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജയിലിലേക്കുള്ള യാത്രയ്ക്കിടെ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് പലവട്ടം ഉടുത്തിരുന്ന മുണ്ട് മാറ്റിയതായി പോലീസുകാര്‍ സമ്മതിക്കുന്നുണ്ട്. ഇരുവരെയും കാണാതെയായിരുന്നു മജിസ്‌ട്രേറ്റ് ശരവണന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടത്.ഇരുവര്‍ക്കും ആന്തരിക ക്ഷതമേറ്റെന്നും മലദ്വാരത്തില്‍ മുറിവുകളുണ്ടെന്നും ജയില്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ദാരുണ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് രാഷ്ട്രീയ കക്ഷികളും സിനിമ ലോകവും രംഗത്തെത്തി. മരിച്ച ജയരാജിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് സൂപ്പർ താരം രജനികാന്ത് പിന്തുണ അറിയിച്ചു. നടൻ സൂര്യ പ്രതിഷേധ കുറിപ്പ് പങ്കുവെച്ചു. സൂര്യ അഭിനയിച്ച സിങ്കം ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്ത ഹരിയും വിഷയത്തിൽ അപലപിച്ചു. കൊറോണ പോലെ ഒരു പകർച്ചവ്യാധിയാണ് കസ്റ്റഡി മരണം എന്ന് മദ്രാസ് ഹൈ കോടതിയുടെ മധുര ബഞ്ചും വിമർശിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ഡി എം കെ യും അണ്ണാ ഡി എം കെ യും 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വർണ്ണ വെറിയ്ക്ക് സമാനമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതികരണങ്ങളിൽ പറയുന്നു

Exit mobile version