വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യൻ’ എന്നിവ നീക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂർണമായി നീക്കി. ആകെ 41 സെക്കൻഡാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്.
ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തുവന്നിരുന്നു. ചിത്രം നിരോധിക്കണമെന്ന് താനൊരിക്കലും ആവശ്യപ്പെടില്ല. അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ആവിഷ്കാര സ്വാതന്ത്ര്യം വിലക്കാനാകില്ല. എന്നാൽ സിനിമ വസ്തുതാ വിരുദ്ധമെന്ന് പറയാൻ കേരളീയർക്ക് അവകാശം ഉണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു. ഇതി നിങ്ങളുടെ കാഴ്ച്ചപ്പാടിലുള്ള കേരള സ്റ്റോറിയായിരിക്കാമെന്നും എന്നാൽ കേരളത്തിലുള്ളവരുടെ കേരള സ്റ്റോറി ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദി കേരള സ്‌റ്റോറിയെ പിന്തുണച്ച് ബിജെപി രംഗത്തുവന്നു. സിനിമയുടെ പ്രദർശനം കേരളത്തിൽ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തിൽ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവർ കാണട്ടെ എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരള സ്റ്റോറി സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ‘സിനിമയെ ആ നിലയിൽ കാണണം. എന്തിനാണിത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിർക്കുന്നത്. ബിബിസി ഡോക്യുമെന്ററിയും സിപിഐഎം ഹാളൊക്കെ വാടകയ്‌ക്കെടുത്ത് പ്രദർശിപ്പിച്ചു. ആ ഇരട്ടത്താപ്പ് ശരിയല്ല.
സിനിമയുടെ പേരിൽ ഐഎസ്‌ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണത്തിന്റെ കാര്യത്തിലാണല്ലോ തർക്കം. അങ്ങനെ തർക്കമുണ്ടെങ്കിൽ, റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം, അതെത്രയാണെന്ന് മുഖ്യമന്ത്രി പറയട്ടെ. സംഘപരിവാർ അജണ്ട സിനിമയിലില്ല. ഐഎസ്‌ഐഎസിന്റെ സ്വാധീനം കേരളത്തിൽ ശക്തമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.