തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ആരാണ് ബ്ലാക് മാജിക്കിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന നവീനും- ഭാര്യ ദേവിയും ഇതിനു മുമ്പും അരുണാചലിലേക്ക് യാത്ര ചെയ്തിരുന്നു. ദമ്പതികള്‍ക്കൊപ്പം മരിച്ച സുഹൃത്തായ ആര്യ അന്ധവിശ്വാസത്തിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മലയാളികളുടെ മരണം അന്വേഷിക്കാൻ 5 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അരുണാചല്‍ പൊലീസ് അറിയിച്ചു.