നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ ഓറിയോൺ ഏജൻസി ഉടമ സജു ശശിധരൻ പിടിയിൽ. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചി പാലാരിവട്ടത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇന്നു രാവിലെയാണ് സജുവിനെ പൊലീസ് പ്രതി ചേർത്തത്. തട്ടിപ്പ് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ൽ പൂട്ടിയിരുന്നു.
നിഖിൽ തോമസിന് നൽകാനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ രണ്ടാം പ്രതിയായ അബിൻ സി രാജ് ഓറിയോൺ ഏജൻസി വഴിയാണ് സംഘടിപ്പിച്ചത്. സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും ടിസിയും ഉൾപ്പെടെയുള്ള ഒരു സർവകലാശാലയിൽ ചേരുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമായി നൽകിയിരുന്നു.
രണ്ട് ലക്ഷം രൂപ നിഖിൽ തോമസിൽ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു.