Pravasimalayaly

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമി ഫൈനലില്‍. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്കും പിന്നീട് പെനാള്‍ട്ടിയിലേയ്ക്കും നീളുകയായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന നയം വ്യക്തമാക്കിയിരുന്നു. 35ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ അസ്സിസ്റ്റ് മുതലാക്കിയ മോളിന നെതര്‍ലാന്‍ഡ്‌സിന്റെ വലകുലുക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീനക്ക് ലീഡ്.രണ്ടാം പകുതിയിലും അര്‍ജന്റീന ഉണര്‍ന്നു കളിച്ചു. നിരന്തരം നെതര്‍ലാന്‍ഡ്‌സ് ഗോള്‍ മുഖത്ത് അര്‍ജന്റീന ഗോള്‍ കണ്ടെത്താന്‍ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. അവസാനം 73ാം മിനിറ്റില്‍ പോസ്റ്റിനുള്ളില്‍ അര്‍ജന്റീന താരത്തെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി അനായാസം വലയിലാക്കി. 2 ഗോളുകളുടെ ലീഡുമായി കളി തുടര്‍ന്ന അര്‍ജന്റീനയെ ഞെട്ടിച്ച് 83ാം മിനിറ്റില്‍ വെഗ്‌ഹോസ്റ്റിന്റെ മറുപടി ഗോള്‍ എത്തി. ഇതോടെ മത്സരം ആവേശകരമായി.സമനില ഗോളിനായി നേതര്‍ലന്‍ഡ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉറച്ചു നിന്ന അര്‍ജന്റീനയുടെ പ്രതിരോധനിരയെ മറികടക്കാന്‍ നെതര്‍ലന്‍ഡ്‌സിനായില്ല. അധിക സമയത്ത് പെനാല്‍റ്റി ബോക്‌സിന് പുറത്ത് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി നെതര്‍ലന്‍ഡ്‌സ് മത്സരത്തിലേയ്ക്ക് ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം അധിക സമയത്തേയ്ക്ക് നീണ്ടു.അധിക സമയത്തും ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. അധിക സമയത്തിന്റെ അവസാന മിനിട്ടുകളില്‍ അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ കളത്തിലിറങ്ങിയതോടെ നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ മുഖത്ത് നിരന്തരം ബോള്‍ എത്തി. എന്നാല്‍ വിജയഗോള്‍ മാത്രം അകന്നു നിന്നതോടെ മത്സരം പെനാള്‍ട്ടിയിലേയ്ക്ക് നീങ്ങുകയായിരുന്നു.നെതര്‍ലന്‍ഡ്‌സിന് വേണ്ടി ആദ്യ കിക്ക് എടുത്ത വാന്‍ ഡൈക്കിന് പിഴച്ചു. അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ വാന്‍ ഡൈക്കിന്റെ കിക്ക് തട്ടിയകറ്റിയതോടെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് മേല്‍ക്കൈ. നീലപ്പടയുടെ ആദ്യ കിക്ക് എടുത്ത മെസി പന്ത് അനായാസം വലയിലാക്കി. അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ രണ്ട് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനയ്ക്ക് അവസാന നാലിലേയ്ക്ക് വഴിയൊരുക്കിയത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 43നായിരുന്നു അര്‍ജന്റീനയുടെ വിജയം. സെമി ഫൈനലില്‍ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Exit mobile version