Pravasimalayaly

പതിനെട്ടടവും പയറ്റി എഡിജിപി; മകളെക്കൊണ്ട് മാപ്പു പറയിപ്പിച്ച് തടിയൂരാന്‍ ശ്രമം

തിരുവനന്തപുരം: പൊലിസ് ഡ്രൈവറെ മര്‍ദിച്ച് ഊരാക്കുടുക്കിലായ മകളെ രക്ഷിക്കാന്‍ എഡിജിപി സുധേഷ് കുമാറിന്റെ തീവ്രശ്രമം.മകള്‍ക്കെതിരായ കേസ് ഒഴിവാക്കാന്‍ മര്‍ദ്ദനമേറ്റ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറിനോടു മാപ്പുപറയാന്‍ തയാറാണെന്ന നിലപാടിലേക്ക് എഡിജിപി എത്തി.

ഇക്കാര്യം ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗവാസ്‌കര്‍ അനുകൂല മറുപടി പറഞ്ഞിട്ടില്ല.

കേസിലെ അറസ്റ്റ് തടയണമെന്ന എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി മകളെ രക്ഷിക്കാന്‍ എഡിജിപി രംഗത്തെത്തിയത്. ഗവാസ്‌കര്‍ പരാതി പിന്‍വലിച്ചാല്‍ മകളുടെ അറസ്റ്റ് ഒഴിവാകുമെന്ന കണക്കുകൂട്ടലിലാണ് എഡിജിപി തന്ത്രങ്ങള്‍ മെനയുന്നത്.

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി, മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സ്‌നിഗ്ധക്കെതിരേ ചുമത്തിയത്. എ.ഡി.ജി.പിയുടെ മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് തള്ളിയത്.

Exit mobile version