Pravasimalayaly

പശ ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചത്?; പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: റോഡുകളുടെ തകര്‍ച്ചയില്‍ കൊച്ചി കോര്‍പ്പറേഷനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പശ ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചത്. റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനിയര്‍മാര്‍ക്കാണെന്നും അവരെ വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനിയര്‍മാര്‍ക്കാണ്. അതുകൊണ്ടുതന്നെ അവരെ കോടതിയിലേക്ക് വിളിപ്പിക്കും. പശവെച്ചാണോ റോഡ് നിര്‍മ്മിച്ചതെന്ന പരിഹാസവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കണമെന്നും കൃത്യമായി സൂക്ഷിക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഇത് ലംഘിക്കപ്പെട്ടതായി ഹൈക്കോടതി മനസിലാക്കുന്നുവെന്നും കോടതി പറഞ്ഞു. നഗരത്തിലെ നടപ്പാതകള്‍ പലതും തകര്‍ന്നുകിടക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതേതുടര്‍ന്ന് അപകടവും മരണവും സംഭവിച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് കൃത്യമായി നടക്കാനുള്ള സൗകര്യം പോലുമില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ ഇക്കാര്യം കൃത്യമായി പരിശോധിക്കണമെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും കോടതി കത്തയച്ചിട്ടുണ്ട്.

Exit mobile version