Pravasimalayaly

പ്രതിഷേധങ്ങള്‍ ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി; മലപ്പുറത്തെ റോഡിന്റെ അലൈന്‍മെന്റ് മാറ്റേണ്ടെന്ന് മന്ത്രി കണ്ണന്താനം

ചിലരുടെ മാത്രം താല്‍പര്യങ്ങള്‍ക്കുവണ്ടി മലപ്പുറത്തെ റോഡിന്റെ അലൈന്‍മെന്റ് മാറ്റേണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.  റോഡ് നിര്‍മാണം പോലുള്ള പദ്ധതികളില്‍ പ്രദേശവാസികളെ വിശ്വാസത്തിലെടുക്കണമെന്നും എന്നാല്‍ ചില വ്യക്തികള്‍ക്കുവേണ്ടി മാത്രമുള്ള പ്രതിഷേധങ്ങളെ പരിഗണിക്കേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. വികസനം നടപ്പാക്കുമ്പോള്‍ പരിസ്ഥിതിയെയും കണക്കിലെടുക്കണമെന്നും കണ്ണന്താനം വ്യക്തമാക്കി. റോഡിനായി അലൈന്‍മെന്റ് തയ്യാറാക്കിയാല്‍ അത് നടപ്പാക്കണം. വ്യക്തിപരമായ പ്രശ്നങ്ങള്‍ അതിന് തടസ്സമാവരുത്.

അതേ സമയം കഴിഞ്ഞ ദിവസം കോട്ടയ്ക്കലിനും കാലിക്കറ്റ് സര്‍വകലാശാലയ്ക്കുമിടയില്‍ ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ സര്‍വേക്കിടെ സംഘര്‍ഷം നടന്നിരുന്നു. പടിക്കലില്‍ വീട്ടുമുറ്റത്ത് കൂടിനിന്ന സ്ത്രീകളും പതിനാറുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്ക് ലാത്തിയടയില്‍ പരുക്കേറ്റിരുന്നു. അലൈന്‍മെന്റ് മാറ്റം പഞ്ചായത്തിന്റെ അറിവോടെയാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദമാണ് ഇടിമൂഴിക്കല്‍ സ്‌കൂളിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഡപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണിനെയും ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷിനേയും തടയാന്‍ ശ്രമമുണ്ടായി. ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം മുടങ്ങി. പൊലീസ് സംരക്ഷണയിലാണ് ഡപ്യൂട്ടര്‍ കലക്ടര്‍ മടങ്ങിയത്. ഭൂമി നഷ്ടമാകുന്നവരുടെ വികാരപ്രകടനങ്ങള്‍ക്കും യോഗം സാക്ഷിയായി.

Exit mobile version