Pravasimalayaly

പൗഡറില്‍നിന്ന് കാന്‍സര്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 32000 കോടി പിഴ

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരെ 32000 കോടി പിഴ ചുമത്തി യു.എസ് കോടതി. ആസ്‌ബെറ്റോസ് കലര്‍ന്ന പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് പിഴ വിധിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

വര്‍ഷങ്ങളായി ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചിരുന്നവര്‍ക്കാണ് കാന്‍സര്‍ കണ്ടെത്തിയത്. പൗഡറിലെ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം മറച്ചുവച്ചാണു കമ്പനി വില്‍പ്പന നടത്തുന്നതെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ ആരോപിച്ചു.

ശുചീകരണത്തിനായി ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമായെന്നായിരുന്നു പരാതി. കഴിഞ്ഞ 40 വര്‍ഷങ്ങളായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം മറച്ചു വയ്ക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം, വിധി നിരാശാജനകമാണെന്നും തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യമില്ലെന്നും ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി വിശദീകരിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും കമ്പനി പറഞ്ഞു.

Exit mobile version