Pravasimalayaly

ബിഹാറിൽ മഹാസഖ്യ സർക്കാർ ഇന്ന് അധികാരമേൽക്കും

ബിഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവുമാണ് സത്യപ്രതിജ്ഞ ചെയ്യുക.നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാഗഡ്ബന്ധൻ 2.0 യുടെ മന്ത്രിസഭാ വികസനം പിന്നീട് നടക്കും. ജെ.ഡി.യുവിൽ നിന്നും ആർ.ജെ.ഡിയിൽ നിന്നും 14 മന്ത്രിമാർ വീതം ഉണ്ടാകും എന്നാണ് സൂചന. കോൺഗ്രസിന് മൂന്ന് മന്ത്രി സ്ഥാനത്തിന് പുറമെ സ്പീക്കർ പദവി കൂടി നൽകും. സിപിഐ എംഎല്ലിനും ഒരു പക്ഷെ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചേക്കും. ആരൊക്കെയാകണം മന്ത്രിമാർ എന്നത് സംബന്ധിച്ച് തിരക്കിട്ട ചർച്ചകൾ പട്‌നയിൽ തുടരുന്നു.പിന്തുണയ്ക്ക് നന്ദി അറിയിച്ച് നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഫോണിൽ വിളിച്ചു. ബി.ജെ.പിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് നിതീഷ് കുമാർ രാജിവച്ചത്. 164 എംഎൽഎമാരുടെ പിന്തുണയാണ് മഹാഗഡ്ബന്ധൻ സഖ്യത്തിനുള്ളത്. ചതി ജനം പൊറുക്കില്ലെന്നും നിതീഷിൻറെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നു എന്നുമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

Exit mobile version