Pravasimalayaly

ബുധനാഴ്ച്ച കുമ്പസരിക്കാന്‍ അവധി വേണമെന്ന് പിസി ജോര്‍ജ്ജ്, കുമ്പസാരിപ്പിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കുമ്പസാരിക്കാന്‍ അവധി വേണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് എംഎല്‍എ. പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണമെന്നും തനിക്ക് കുമ്പസാരിക്കാന്‍ പോകണമെന്നുമായിരുന്നു പിസിയുടെ ആവശ്യം. പാപങ്ങളേറ്റു പറയാന്‍ പിസി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.

ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി ജോര്‍ജ് തനിക്ക് കുമ്പസാരിക്കാന്‍ പോകാന്‍ അവധിവേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പെസഹവ്യാഴം മാത്രമല്ല പെസഹബുധനും പ്രത്യേകതയുണ്ട്. മന്ത്രി തോമസ് ഐസക്കിന് അതറിയാത്തത് അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തതുകൊണ്ടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജിന്റെ ആവശ്യം ന്യായമാണെന്നും എന്നാല്‍ അദ്ദേഹം കുമ്പസാരിപ്പിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ ചെയ്ത പാപങ്ങള്‍ അപ്പപ്പോള്‍ ഏറ്റുപറയുന്ന ആളാണ് പിസി ജോര്‍ജെന്നായിരുന്നു ഇടത് എംഎല്‍എ ജെയിംസ് മാത്യുവിന്റെ പ്രതികരണം. പിസി ജോര്‍ജിന് കുറ്റങ്ങള്‍ ഏറ്റുപറയാന്‍ ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും ഓര്‍മിപ്പിച്ചു. താന്‍ പാപം ചെയ്യാത്ത ആളാണെന്നും രണ്ട് മിനിറ്റ് പോലും കുമ്പസാരിക്കാനുള്ള പാപങ്ങള്‍ തനിയ്ക്കില്ലെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി

Exit mobile version