Pravasimalayaly

ബെയ്‌റൂത്ത് സ്ഫോടനം : മരണസംഖ്യ ഉയരുന്നു


ബെയ്റൂത്ത്ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 78 ആയി. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയുന്നു.

സ്ഫോടന ശബ്ദം 240 കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. സ്ഫോടനാഘാതത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടമാണ് ബെയ്റൂത്തിലുണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ലെബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബെയ്റൂത്തില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സമൂഹം സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ബെയ്റൂത്തിലേത് ആക്രമണമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചു. ലെബനന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ വധിച്ച കേസില്‍ വെള്ളിയാഴ്ച കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കാനിരിക്കെയുണ്ടായ വന്‍ സ്ഫോടനത്തിന് പിന്നിലെ എല്ലാ സാധ്യതയും പരിശോധിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

Exit mobile version