Pravasimalayaly

മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം, വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോര്‍പ്പറേഷനില്‍ നടന്നതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.എന്നാല്‍ വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതായും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴി കളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു .തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

Exit mobile version