Pravasimalayaly

സഹായിച്ചെങ്കില്‍ എങ്ങനെയാണെന്ന് പറയണം, ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് കുര്യന്‍

പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിജെ കുര്യന്‍. വസ്തുതകള്‍ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് കുര്യന്‍ കുറ്റപ്പെടുത്തി. ഘടകക്ഷികളെ ഉപയോഗിച്ച് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് കുര്യന്‍ പറഞ്ഞു

തനിക്ക് വ്യക്തിപരമായി സഹായം ചെയ്തുവെന്നാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത്. അത് എന്താണെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണം. വ്യക്തിപരമായ ഒരു കാര്യത്തിനും ഉമ്മന്‍ചാണ്ടിയെ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പരമായ കാര്യം പോലും ഉമ്മന്‍ചാണ്ടി ചെയ്തുതന്നിട്ടില്ല. സൂര്യനെല്ലി കേ്‌സ് സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കുര്യന്‍ പ്രതികരിച്ചത്. തനിക്കെതിരായ ഒരു കേസിലും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഇ്‌ല്ലെങ്കില്‍ തെരഞ്ഞടുപ്പുകള്‍ ജയിക്കില്ലെന്ന് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. മാണിക്ക് സീറ്റ് നല്‍കുന്ന കാര്യം ഫോണില്‍ പോലും തന്നോട് പറഞ്ഞില്ല. അതേസമയം രമേശ് ചെന്നിത്തല വന്ന കണ്ട് മാപ്പുപറഞ്ഞെന്നും കുര്യന്‍ പറഞ്ഞു.

2005ല്‍ സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം വസ്തുതാ വിരുദ്ധമാണ്. 2012ല്‍ മറ്റ് ഒരാളുടെ പേര് നിര്‍ദേശിച്ചെന്ന്ു പറയുന്നതിലും പൊരുത്തക്കേടുണ്ട്. അങ്ങനെയെങ്കില്‍ പിന്നീട് അവസരം വന്നപ്പോള്‍ ആ പേര് എന്തുകൊണ്ട് പറഞ്ഞില്ലെന്നും കുര്യന്‍ ചോദിച്ചു. തന്നെക്കാള്‍ രണ്ട് വയസുമാത്രമെ ഉമ്മന്‍ചാണ്ടിക്ക് പ്രായകുറവുള്ളുവെന്നും കുര്യന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസിന് മൂന്ന് തവണയും സീറ്റ് നിഷേധിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും കുര്യന്‍ കുറ്റപ്പെടുത്തി

Exit mobile version