Pravasimalayaly

രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ മദ്യ വില്പനശാല; 750 മില്ലി ചാരായത്തിന് ഈടാക്കിയത് 1500 രൂപ: വനിതാ നേതാവും കുടുംബവും പിടിയിൽ

യുവ വനിതാ നേതാവിന്റെ അമ്മയുടെ നേതൃത്വത്തിൽ നടത്തിയിരുന്നത് ബാറിനെ വെല്ലുന്ന സമാന്തര മദ്യ വില്പനശാല. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവുമായി എ.ഐ.വൈ.എഫ് വനിതാ നേതാവും അമ്മയും സഹോദരനും പിടിയിലായി. ഇടപ്പനയം അമ്മു നിവാസിൽ അമ്മു (25), മാതാവ് ബിന്ദു ജനാർദ്ദനൻ (45), സഹോദരൻ അപ്പു (23) എന്നിവരാണ് പിടിയിലായത്. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസും ബോണറ്റും തകർക്കുകയും ചെയ്ത ഇവരെ ഏറെ നേരത്തെ മൽപ്പിടുത്തതിന് ശേഷമാണ് കീഴ്പ്പെടുത്തിയത്. സുസൂരി ബാർ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഗ്ലാസുകളിൽ പകർന്നും കുപ്പികളിലാക്കിയുമാണ് വില്പന നടത്തിയിരുന്നത്. 750 മില്ലി ചാരായത്തിന് 1000 മുതൽ 1500 രൂപ വരെ ഈടാക്കിയിരുന്നു. അമ്മുവിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലായിരുന്നു വില്പന. ബാറിനെക്കുറിച്ച് സൂചന ലഭിച്ച എക്‌സൈസ് ഷാഡോ സംഘം ദിവസങ്ങളായി ഇവരെ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ മിന്നൽ പരിശോധന നടത്തുകയുമായിരുന്നു.നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് ബിന്ദു. ജോലി തടസപ്പെടുത്തിയതിനും സർക്കാർ വാഹനം നശിപ്പിച്ചതിനും ശൂരനാട് പൊലീസ് കേസെടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനോജ് ലാൽ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്,നിധിൻ,അജിത്ത്,ജൂലിയൻ ക്രൂസ്,ഗംഗ,ശാലിനി ശശി,ജാസ്മിൻ,ഡ്രൈവർ നിഷാദ് എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തിയത്.

Exit mobile version