Pravasimalayaly

രാഹുൽഗാന്ധിയുടെ സന്ദർശനം വീണ്ടും എതിർത്ത് മണിപ്പൂർ പൊലീസ്; പരിപാടിയിൽ മാറ്റമില്ലെന്ന് കോൺഗ്രസ്

കലാപ മേഖലയിൽ റോഡ് മാർഗം പോകുന്നതിന് രാഹുൽഗാന്ധിയെ വീണ്ടും എതിർത്തു മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ  മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകളിലേക്കുള്ള യാത്രയാണ് പൊലീസ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞത്. എന്നാൽ സന്ദർശനം തുടരാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനമെന്ന് കോൺഗ്രസ് വ്യക്തമാക്കി. 

ഇന്നലെ ചുരാചന്ദ്പ്പൂരിലേക്ക് റോഡ് മാർഗം വരാനുള്ള രാഹുലിന്റെ ശ്രമത്തെ ബിഷ്ണുപ്പൂരിൽ വെച്ച് പൊലീസ് എതിർത്തിരുന്നു. രണ്ടുമണിക്കൂറോളം ബിഷ്ണുപ്പൂരിൽ കാത്തുനിന്ന രാഹുൽ ഇംഫാലിലേക്ക് മടങ്ങി. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ ചുരാചന്ദ്പൂരിലേക്ക് പോവുകയായിരുന്നു. ബിഷ്ണുപ്പൂരിലേക്ക് വ്യോമമാർഗം എത്താമോ എന്നും ഇപ്പോൾ പരിശോധിക്കുന്നുണ്ട്. ഇതിന്റെ കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. തുടർന്ന് നാഗവിഭാഗത്തിലെ 17 പ്രതിനിധികളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തും. അതിനിടെ മണിക്കൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ രാജി സന്നദ്ധ അറിയിച്ചു എന്ന വാർത്ത ബിജെപി തള്ളി. 

രാഹുലിനെ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും രംഗത്തെത്തിയതോടെ ബിഷ്ണുപ്പൂരിൽ സംഘർഷ സാഹചര്യമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിന് യാത്രാനുമതി നിഷേധിച്ചത്. 

ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് 20 കിലോ മീറ്റർ അകലെ ബിഷ്ണുപൂരിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് രാഹുലിനോട് പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി ഇടപെട്ടാണ് രാഹുലിനെ തടഞ്ഞത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

Exit mobile version