Pravasimalayaly

ലാപ്‌ടോപ്പ് ഉണ്ടാക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍, വരുന്നത് വന്‍ പദ്ധതി

കൊച്ചി: കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നീങ്ങിയാല്‍ ഉടന്‍ തന്നെ കേരള ബ്രാന്‍ഡിലൊരു ലാപ്‌ടോപ്പ് പുറത്തിറങ്ങും. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ലാപ്‌ടോപ്പും സെര്‍വറും കേരളത്തില്‍ തന്നെയായിരിക്കും നിര്‍മിക്കുക.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി.

കെല്‍ട്രോണിനാണ് പദ്ധതിയുടെ ചുമതല. ഉടന്‍ തന്നെ കെല്‍ട്രോണ്‍ നിര്‍മാണപങ്കാളികളുടെ യോഗം വിളിക്കുകയും പദ്ധതിയ്ക്കായി സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കുകയും ചെയ്യും. പദ്ധതിയ്ക്കായി ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ തുടങ്ങിയ കമ്പനികളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കെല്‍ട്രോണിന് 26 ശതമാനം ഓഹരി പങ്കാളിത്തമായിരിക്കും ഉണ്ടാകുക.

തുടക്കത്തില്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും ലാപ്‌ടോപ്പിന്റെ നിര്‍മാണം. ഇതിനായി ഇന്റലിനു വേണ്ടി പ്രവര്‍ത്തിക്കന്ന അംഗീകൃത ഉത്പാദകരുടെ സഹായം തേടും. ആറുമാസത്തിനകം ഇത്തരത്തല്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. കമ്പനി രൂപീകരണത്തോടൊപ്പം ബ്രാന്‍ഡ് നാമം, വിപണനം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമാകും.

രണ്ടു വര്‍ഷത്തിനകം സ്വന്തം നിലയില്‍ ലാപ്‌ടോപ്പ് നിര്‍മിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതിനു ശേഷം സെര്‍വര്‍ നിര്‍മാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. നിലവില്‍ രാജ്യത്ത് സെര്‍വര്‍ കംപ്യൂട്ടറുകള്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നത്.പദ്ധതിയ്ക്കായി മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ ഭൂമി ഉപയോഗപ്പെടുത്തും. തുടക്കത്തില്‍ 30 കോടി രൂപയാണ് മുതല്‍മുടക്ക് കണക്കാക്കുന്നത്. കുറഞ്ഞ ചിലവില്‍ നിര്‍മാണ സാഹചര്യങ്ങള്‍ വികസിപ്പിക്കാനായാല്‍ ഇലക്ട്രോണിക് നിര്‍മാണരംഗത്ത് പദ്ധതി സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകും.

Exit mobile version