Pravasimalayaly

ലൈംഗിക ആരോപണം: ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ മാപ്പ് പറഞ്ഞു

ഹോളിവുഡ്: ലൈംഗിക ആരോപണം നേരിടുന്ന ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ മാപ്പ് പറഞ്ഞ് രംഗത്ത്. താന്‍ ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം പ്രവര്‍ത്തിക്കുകയോ തന്നെ അറിയുകയോ ചെയ്യുന്നവര്‍ക്ക് അറിയാം താന്‍ അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കില്ലെന്ന്. തന്നില്‍ നിന്ന് ബുദ്ധിമുട്ടോ അവഹേളനമോ നേരിട്ടതായി കരുതുന്നവരോട് മാപ്പ് പറയുകയാണ്. തനിക്ക് അത്തരത്തിലൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

മോര്‍ഗന്‍ ഫ്രീമാനെതിരേ ലൈംഗികാരോപണവുമായി എട്ട് വനിതകളാണ് രംഗത്തെത്തിയ്ത്. ഫ്രീമാന്റെ നിര്‍മ്മാണക്കമ്പനിയായ റിവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിലെ സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഫ്രീമാന്‍ അഭിനയിച്ച ഗോയിംഗ് ഇന്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്ത യുവതി ആരോപിച്ചിരിക്കുന്നത് മാസങ്ങളുടെ ദുരനുഭവം തനിക്കുണ്ടായെന്നാണ്. പലപ്പൊഴും ഫ്രീമാന്‍ തന്റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും കമന്റുകള്‍ പറയാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. 2012ല്‍ പുറത്തെത്തിയ നൗ യു സീ മീ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷനില്‍ ജോലി ചെയ്ത യുവതിയാണ് ആരോപണമുയര്‍ത്തിയ മറ്റൊരാള്‍. തന്നോടും തന്റെ അസിസ്റ്റന്റിിനോടും ഏറെ മോശമായാണ് ഫ്രീമാന്‍ പെരുമാറിയതെന്ന് പറയുന്നു അവര്‍. ഫ്രീമാന്‍ സെറ്റില്‍ വരുന്ന ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍ മാത്രമേ പിന്നീട് ധരിക്കുകയുള്ളായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനാറ് പേരോടാണ് ഫ്രീമാനെതിരായ ആരോപണം സംബന്ധിച്ച് സിഎന്‍എന്‍ ആശയവിനിമയം നടത്തിയത്. അവരില്‍ എട്ടുപേര്‍ വിഖ്യാതനടനില്‍ നിന്നും തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ മോര്‍ഗന്‍ ഫ്രീമാന്‍ മാപ്പ് പറഞ്ഞ് വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു.

Exit mobile version