Pravasimalayaly

‘ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്’; ഇഡിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി 

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇരുവരെയും ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാല്‍ ശിവങ്കറിന് എതിരെ മൊഴി നല്‍കിയത്. വേണുഗോപാലിന്റെ മൊഴിയെടുക്കല്‍ പത്തുമണിക്കൂര്‍ നീണ്ടു. അതേസമയം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മൗനം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.

ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാല്‍ മൊഴി നല്‍കിയത്.

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.

Exit mobile version