Pravasimalayaly

‘വിവാദ വിവരങ്ങൾ നൽകിയത് പിആർ ഏജൻ‌സി’; മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദപരാമർശം പി ആർ ഏജൻസി പറഞ്ഞ് ഉൾപ്പെടുത്തിയ ഭാഗമാണെന്നാണ് ദ ഹിന്ദുവിന്റെ വിശദീകരണം. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്ന് വിശദീകരിച്ച് പി ആർ പ്രതിനിധി നൽകിയ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയത്. ദ ഹിന്ദു പ്രതിനിധി മുപ്പത് മിനുട്ട് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തിരുന്നെന്നും ദ ഹിന്ദു വിശദീകരിച്ചു.

മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വാഗ്ദാനം ചെയ്തത് പി ആർ ഏജൻസിയാണെന്ന് ഹിന്ദു ദിനപത്രത്തിന്റെ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. അഭിമുഖം നടക്കുന്ന സമയം മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതല്ല. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് പി ആർ ഏജൻസിയാണെന്ന് ദ ഹിന്ദു വ്യക്തമാക്കുന്നു. വിവിരങ്ങൾ‌ വിശദീകരിച്ച് ദ ഹിന്ദു എഡിറ്റർ വാർത്താക്കുറിപ്പ് പുറത്തിറിക്കുകയായിരുന്നു.പിആർ ഏജൻസി ആവശ്യം ഉന്നയിച്ചത് രേഖ മൂലമായിരുന്നു എന്നും ഹിന്ദു വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് വീഴ്ചയാണെന്ന് ദ ഹിന്ദു സമ്മതിച്ചു. വീഴ്ചയിൽ ഖേദം രേഖപ്പെടുത്തുന്നതായാണ് ഹിന്ദു വാർത്താക്കുറിപ്പിൽ അറിയിക്കുന്നത്. മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ ഹിന്ദു വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം തുടങ്ങുന്നതിനിടെയാണ് ഹിന്ദുവിന്റെ ഖേദപ്രകടനം

Exit mobile version