Pravasimalayaly

സമ്പൂര്‍ണ നിയന്ത്രണമില്ല; ബഫര്‍ സോണില്‍ ഇളവ്; ഉത്തരവില്‍ ഭേദഗതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശിയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ബഫര്‍ സോണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭേദഗതി ഉത്തരവില്‍ ഇളവു വരുത്തി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. 

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം പറ്റില്ലെന്ന് സുപ്രീം കോടതി നേരത്തെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബെഞ്ചിന്റെ പ്രതികരണം. നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. സമ്പൂര്‍ണവിലക്ക് ഏര്‍പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന്,സമ്പൂര്‍ണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 

Exit mobile version