Pravasimalayaly

സിദ്ദിഖ് ഒളിവില്‍ തന്നെ; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുക. 62- മത്തെ കേസായാണ് സിദ്ദിഖിന്റെ അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തകി ഹാജരാകും.

A.M.M.A യും, WCC യും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷ. സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഡൽഹിയിൽ എത്തി സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

സിദ്ദിഖിനെതിരെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സുപ്രിംകോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും.

Exit mobile version