Pravasimalayaly

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം: രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയയ്‌ക്കെതിരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തു. ദമാസ്‌കസിനു സമീപം ഡൗമയില്‍ സിറിയ നടത്തിയ രാസാക്രമണത്തിനുള്ള മറുപടിയായുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ്  പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.

സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നത്. സാധാരണക്കാരെയും കുട്ടികളെയും ഉള്‍പ്പെടെയാണു കൊന്നൊടുക്കുന്നത്. ഇതിനെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്. രാസായുധ ആക്രമണത്തില്‍ റഷ്യ പങ്കാളിയാകുന്നതിനെതിനെയും ട്രംപ് വിമര്‍ശിച്ചു. ദമാസ്‌കസില്‍ കനത്ത ബോംബാക്രമണം നടന്നതായാണു റിപ്പോര്‍ട്ട്. യുകെയും ഫ്രാന്‍സും സൈനിക നടപടിയില്‍ യുഎസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിറിയയ്‌ക്കെതിരെ അടുത്തു തന്നെ ആക്രമണം ഉണ്ടാകുമെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റിലൂടെ നല്‍കിയിരുന്നു. എന്നാല്‍ ഒരുപക്ഷേ ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കിയതാണ്. അതേസമയം കൂടുതല്‍ ആക്രമണത്തിന് പദ്ധതിയില്ലെന്നും ട്രംപ് പറഞ്ഞു.

Exit mobile version