അനാവശ്യമെന്ന് കണ്ടെത്തിയ 116 നിയമങ്ങൾ റദ്ദാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് കരട് ബില്ലിൽ ബന്ധപ്പെട്ട വകുപ്പുകളോട് നിയമവകുപ്പ് അഭിപ്രായം തേടിയിട്ടുണ്ട്. കമ്മിഷൻ 218 നിയമങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും പല ഘട്ടങ്ങളിലെ പരിശോധനയിൽ ഇത് 116 ആയി ചുരുക്കി.
ഏതെങ്കിലും നിയമം ഒഴിവാക്കുന്നതിൽ വകുപ്പുകൾ എതിർപ്പ് അറിയിച്ചാൽ പുനഃപരിശോധന വേണ്ടിവരും. ഇതിനുശേഷം മന്ത്രിസഭയുടെ അനുമതിയോടെ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. അനാവശ്യ നിയമങ്ങൾ ഒഴിവാകുന്നതോടെ ഇവ സൃഷ്ടിക്കുന്ന സങ്കീർണതകൾ കുറയുകയും ഫയൽ നീക്കം ഉൾപ്പെടെ വേഗത്തിലാവുകയും ചെയ്യും.
‘കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ’ എന്ന പേരിലൊരു ബിൽ കഴിഞ്ഞ വർഷം കേരളം പാസാക്കിയിരുന്നു. അന്തരിച്ച റിട്ട.ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നിയമപരിഷ്കരണ കമ്മിഷൻ ചെയർമാനായിരിക്കെ 2009ൽ നിർദേശിച്ച 105 നിയമങ്ങളാണ് ഈ ബില്ലിൽ ഉൾപ്പെടുത്തിയത്.