സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടക്കും. സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കൽ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള ആശാ വർക്കേഴ്സിൻ്റെ തീരുമാനം.
154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകൾ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷൻ പബ്ലിക് സർവീസ് ഇൻ്റർനാഷണൽ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറും എന്നാണ് സമരം ഇരിക്കുന്ന ആശാവർക്കേഴ്സിന്റെ അവകാശവാദം.
അതേസമയം, ആരോഗ്യനില വഷളായതിനെ തുടർന്ന് ആശാ വർക്കർ ശൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശൈലജക്ക് പകരം വട്ടിയൂർക്കാവ് FHC യിലെ എസ് ബി രാജി സമരം ഏറ്റെടുത്തു. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരുന്നത്.
കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് യുപിഎച്ച്സിയിലെ ആശാ വർക്കർ ശോഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോഗ്യം മോശമായതിനെ തുടർന്നാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്.ശോഭയ്ക്ക് പകരം മറ്റൊരു ആശാ വർക്കർ സമരമേറ്റെടുത്തു. കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് ആണ് നിരഹാര സമരം ഏറ്റെടുത്തത്.