ഇടുക്കിയിൽ നാല് പേർക്ക് കൂടി കോവിഡ് : നിയന്ത്രണങ്ങൾ കർശനമാക്കി

0
260

ഇടുക്കി ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി.
തൊടുപുഴ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് അമേരിക്കയിൽ നിന്നു മാർച്ച് 22 ന് വന്ന 17 കാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11ന് വന്ന ദേവികുളം സ്വദേശിയായ 38 കാരൻ,
നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരി,
മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാർ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെൺകുട്ടിയെയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് കളക്ടര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.

ഇടുക്കിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇങ്ങനെ.

• വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്.

• അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ മാത്രം പ്രവര്‍ത്തിക്കാവുന്നതും, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണ്.

• ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

• വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല.

• മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഇടുക്കി ജില്ലയിലേക്കും, പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

• പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടായിരിക്കുന്നതല്ല.

• ആവശ്യ ഭക്ഷ്യ വസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

• ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവൃത്തികള്‍ എന്നിവ നിര്‍ത്തി വയ്‌ക്കേണ്ടതാണ്.

• കൊവിഡ് – 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്‌ക്യൂ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

Leave a Reply