എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമായില്ല

0
33

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ എസ്എപി ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. സുധേഷ് കുമാറിന് പുതിയ പദവി നൽകേണ്ടെന്നു നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്.ആനന്ദകൃഷ്ണൻ എസ്എപിയുടെ പുതിയ മേധാവിയാകും. പൊലീസിലെ ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നാണ് സുധേഷ് കുമാറിനെ മാറ്റിയത്. രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സുധേഷ് കുമാറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.

മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുധേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. കുടുംബ പൊലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ട്. പൊലീസുകാരെ സുധേഷ് കുമാര്‍ നിരന്തരം അസഭ്യം പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍, പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവം വലിയ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചത്. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു.ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.

എഡിജിപി സുധേഷ് കുമാറിന്‍റെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്‍റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply