എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും.സമ്മര്‍ദത്തിന് വഴങ്ങിയല്ല ചിത്രം റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി.കഥ ആര്‍ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്‍ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്‍ പുറത്തിറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.