Thursday, October 3, 2024
HomeNewsഎൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണം; കെ സുധാകരൻ കത്ത് നൽകി

എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണം; കെ സുധാകരൻ കത്ത് നൽകി

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആക്ഷേപവുമായി പരാതിക്കാരി ഇന്ന് രംഗത്തെത്തി.മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു. എൽദോസിൻെറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.

തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഹർജി. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തൻറെ ഫോൺ യുവതി മോഷ്ടിച്ചുവെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

അതേസമയം, പീഡനക്കേസിൽ പ്രതിയായി ഒളിവിലായ പെരുമ്പാവൂർ എംഎൽഎ എൽദോസ്‌ കുന്നിപ്പിള്ളിയെ കണ്ടുപിടിച്ചു നൽകണമെന്നാവശ്യപ്പെട്ട്‌ പെരുമ്പാവൂർ പൊലീസിൽ പരാതി. മണ്ഡലത്തിലെ വോട്ടർമാരുടെ പൊതു ആവശ്യങ്ങൾക്ക്‌ എംഎൽഎയെ കിട്ടുന്നില്ലെന്നും പൊലീസ്‌ എത്രയുംവേഗം എംഎൽഎയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പെരുമ്പാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എ അഷ്‌കറാണ്‌ പരാതി നൽകിയത്‌.

എംഎൽഎ ഓഫീസ്‌ അടിച്ചിട്ടിരിക്കുകയാണ്‌. ഫോൺ സ്വിച്ച്‌ ഓഫ്‌ ആണ്‌. എംഎൽഎയുടെ പാർടി നേതാക്കൾക്കും മണ്ഡലത്തിലെ മറ്റു വോട്ടർമാർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല – അഷ്‌കർ പെരുമ്പാവൂർ പൊലീസ്‌ എസ്‌എച്ച്‌ഒയ്‌ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments