‘കരുവന്നൂരില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല; എസി മൊയ്തീനും പി രാജീവിനും എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ’; ജി സുധാകരന്‍

0
24

ആലപ്പുഴ: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്‍. സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകുമെന്നും എസി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത് വസ്തുതയാണെന്നും ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ തന്റെ പക്കലില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇഡിയുടെ അന്വേഷണം ആര്‍ക്കും മാറ്റിമറിക്കാന്‍ കഴിയില്ല. എന്നാല്‍ ഇഡിയുടെ അന്വേഷണം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.എംടി വാസുദേവന്‍ നായരുടെ രാഷ്ട്രീയ വിമര്‍ശനത്തിനെതിരെയുള്ള വിമര്‍ശനത്തിലും അദ്ദേഹം വിമര്‍ശിച്ചു. എംടി പഠിപ്പിക്കേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും എംടി പ്രതികരിക്കേണ്ട പല വിഷയങ്ങളിലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശത്തിനെതിരെ ആദ്യം രംഗത്ത് വന്ന മന്ത്രി സജി ചെറിയാനെയും വിമര്‍ശിച്ചു. ഏത് ചെറിയനായാല്‍ എന്താ ചെറിയാനോട് താന്‍ എന്തെങ്കിലും പറഞ്ഞോ എന്നും അദ്ദേഹം വിമര്‍ശിച്ചു. എന്താണ് താന്‍ വേദിയില്‍ പറഞ്ഞതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാനതല ഉദ്ഘാടനങ്ങളില്‍ സിപിഐഎമ്മിന്റെ പരിപാടികള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തന്റെ ഫോട്ടോ പോലും പ്രസിദ്ധീകരിക്കാതെ ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥ ദേശാഭിമാനിയിലുണ്ടെന്ന് അദ്ദേഹം കടുത്ത വിമര്‍ശനം ഉയര്‍ത്തി.എംടി ആരുടെയും പേരെടുത്ത് വിമര്‍ശനം നടത്തിയിട്ടല്ല. വിമര്‍ശനങ്ങള്‍ ഉണ്ടേല്‍ പാര്‍ട്ടി ഉള്‍ക്കൊള്ളണം അതിന് പാര്‍ട്ടിക്ക് മടിയില്ല. സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വരുന്ന എതിര്‍ അഭിപ്രായം വളരെ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ കരുത്തുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തിപൂജ പാടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ഇപ്പോള്‍ മുഖ്യമന്ത്രിയുമായി അകല്‍ച്ചയുണ്ടെന്നും അത് തിരുവനന്തപുരവും ആലപ്പുഴയും തമ്മിലുള്ള അകലമാണെന്നും അദ്ദേഹം പറഞ്ഞു.മുസ്ലീം ലീഗ് ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് വരേണ്ട സാഹചര്യമില്ലെന്നും ലീഗിന്റെ സീറ്റ് പകുതിയായി കുറഞ്ഞെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടികള്‍ അധികാരത്തില്‍ വരേണ്ടത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും രണ്ടു വട്ടം അധികാരത്തില്‍ വന്നത് ലീഗീന്റെ സഹായത്തോടെയല്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Leave a Reply