Monday, July 8, 2024
HomeNewsKeralaകെവിനെ കൊലപ്പെടുത്തിയത് ക്രൂരമര്‍ദ്ദനത്തിന് ശേഷം,കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍: തലയില്‍ ആഴത്തിലുള്ള മുറിവുകള്‍

കെവിനെ കൊലപ്പെടുത്തിയത് ക്രൂരമര്‍ദ്ദനത്തിന് ശേഷം,കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍: തലയില്‍ ആഴത്തിലുള്ള മുറിവുകള്‍

കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം വിവാദമാകുന്നു. ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും ലഭിച്ച മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം കെവിന്റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങുകയാണ്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പന്ത്രണ്ട് പേര്‍ക്കും ഡിവൈഎഫ്ഐ ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥന്‍ ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് ഡിവൈഎഫ്ഐ തെന്‍മല യൂണിറ്റ് സെക്രട്ടറിയാണ്.

ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ഇടമണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇനി പിടിയിലാകാന്‍ ഉള്ളവര്‍ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാന്‍ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

തിരോധാനക്കേസില്‍ നടപടി വൈകിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പിയെയും മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിനാണ് സസ്പെന്‍ഷന്‍. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തി.

ബന്ധുക്കള്‍ ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയാണ് ഇപ്പോള്‍. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. വന്‍ പ്രതിഷേധത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments