ജയ്പൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തള്ളി സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരം തുടങ്ങി. ജയ്പൂരിലെ ഷഹീദ് സ്മാരകത്തിലാണ് ഏകദിന ഉപവാസ സമരം. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം.
ബിജെപിക്കെതിരായ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരമാണെന്ന് സച്ചിന്‍ അനുകൂലികള്‍ വിശദീകരിക്കുമ്പോഴും, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്- മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പോരിന്റെ തുടര്‍ച്ചയാണ് സമരം. ഉപവാസ സമരം പാര്‍ട്ടി വിരുദ്ധമല്ലെന്നും ഉപവാസത്തില്‍ നിന്നും പിന്മാറില്ലെന്നും സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചു.
ഉപവാസ സമരത്തെ പാര്‍ട്ടിവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന ഹൈക്കമാന്‍ഡ് മുന്നറിയിപ്പിന് മറുപടിയായാണ് സച്ചിന്റെ നിലപാട്.
2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് നിരാഹാരമിരിക്കാനുള്ള കാരണമായി സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടുന്നത്.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി ഭരണകാലത്തെ അഴിമതികളില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ അശോക് ഗെഹലോട്ട് സര്‍ക്കാര്‍ ആരോപണങ്ങളില്‍ ചെറുവിരല്‍ അനക്കിയില്ലെന്നാണ് സച്ചിന്റെ ആരോപണം. ഉപവാസ സമരം നടത്തിയാല്‍ സച്ചിനെതിരെ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന കോണ്‍ഗ്രസിലെ പടലപ്പിണക്കം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്. അശോക് ഗെഹലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റില്ലെന്നും, പഞ്ചാബിലേതുപോലെ അവസാന നിമിഷം അധികാരക്കൈമാറ്റം നടത്തി പരീക്ഷണം വേണ്ടെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്.
മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും കോൺഗ്രസ് സർക്കാരിനെയും പിന്തുണച്ചു കൊണ്ട് കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലേത് മാതൃകാഭരണമാണെന്നാണ് ഔദ്യോഗിക ട്വീറ്റിൽ കുറിച്ചത്. നീതിയുടെ വഴിയിലൂടെയാണ് രാജസ്ഥാൻ സർക്കാർ മുന്നോട്ടുപോകുന്നതെന്നും ട്വീറ്റിൽ പറയുന്നു.